/ ഷിജിന സുരേഷ് /
കൊട്ടിയൂർ :പൂക്കൾ പൊലിച്ചു. പക്ഷെ കർഷക സ്വപ്‌നങ്ങൾ പലതും പൊലിഞ്ഞു. ഓണക്കാലത്ത് പൂക്കളങ്ങൾ നിറയ്ക്കാൻ പൂ കൃഷി നടത്തിയ കർഷകരെ ചതിച്ചതാരെന്ന് വ്യക്‌തമല്ലെങ്കിലും കാലാവസ്‌ഥാ വ്യതിയാനം ചതിച്ചു എന്ന് ഉറപ്പാണ്. രണ്ടര മാസം കൊണ്ട് വിരിയുന്ന ചെണ്ടുമല്ലി പു കൃഷി ചെയ്ത കർഷകരും കുടുംബശ്രീ കൂട്ടായ്‌മകളുമാണ് ആർക്കും ഉപകാരപ്പെടാതെ തോട്ടം നിറയെ പൂക്കളുമായി നഷ്ടം സഹിച്ചു കഴിയുന്നത്. ഓണക്കനി നിറപ്പൊലിമയിൽ പൂ കൃഷി നടത്തിയ പല കർഷകരും നഷ്ട്‌ടം കുടിച്ച് കണ്ണീരിലായ കൂടെ കണ്ണൂർ ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നാല് തവണ വാങ്ങിയ മലമേൽപുത്തൻപുരയിൽ സോണി എന്ന കർഷകനും പെടും കൊട്ടിയൂരിലെ ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശിയായ സോണി ഇത്തവണ ഒന്നരയേക്കർ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്‌തത്. ജില്ലാ പഞ്ചായത്തിൻ്റെ ആഹ്വാന പ്രകാരം കുടുംബശ്രീയുമായി ചേർന്നാണ് പൂ കൃഷി നടത്തിയത്. പക്ഷെ തിരുവോണത്തിന് മുൻപ് മാർക്കറ്റിൽ എത്തിക്കുന്നതിന് കണക്ക് കൂട്ടി മേയ് മാസം ആരംഭത്തിൽ നടത്തിയ കൃഷിയിൽ പൂക്കൾ വിരഞ്ഞത് തിരുവോണവും നാലാം ഓണവും കഴിഞ്ഞാണെന്ന് മാത്രം. ഒടുവിൽ ഒന്നരയേക്കർ പൂന്തോട്ടത്തിന് നടുവിൽ എന്ത് ചെയ്യും എന്നറിയാതെ സെൽഫിയെടുത്ത് സമയം കളയേണ്ട അവസ്‌ഥയായെന്ന് സോണി പരിഭവിക്കുന്നു. വിത്തും തൈകളും വില കൊടുത്തു വാങ്ങിയാണ് കൃഷി ചെയ്തത്. 30000 രൂപ കൂലിയും ചെലവും ഒക്കെയായി കുറഞ്ഞത് 500 കിലോ പൂക്കൾ ലഭിക്കുമെന്നും 75000 മുതൽ 1 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നും കരുതിയാണ് പൂ കൃഷി നടത്തിയത്. എന്നാൽ ഓണക്കാലം കഴിഞ്ഞാണ് പൂക്കൾ വിരഞ്ഞത്. ഇത് സോണിയുടെ മാത്രം നഷ്‌ടക്കഥയല്ല. മലയോരത്ത് പൂ കൃഷി നടത്തിയ കുടുംബശ്രീകളുടേയും അനുഭവം ഇതാണ്. ആരോട് പരാതി പറയും എന്നറിയാതെ വലയുകയാണ് കർഷകർ. 30 വർഷത്തിൽ അധികമായി ഒറ്റയ്ക്കും കൂട്ടായും കുടുംബത്തോടൊപ്പവും കാർഷിക വൃത്തി നടത്തി വരുന്ന സോണി കൃഷി അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ഇപ്പോൾ. വാഴ കൃഷിയിൽ തുടങ്ങി, എല്ലാ തരം പച്ചക്കറികളും കിഴങ്ങു വർഗങ്ങളും പഴങ്ങളും ഒക്കെ കൃഷി ചെയ്‌തിട്ടും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല എന്നാണ് സോണി പറയുന്നത്. മത്സ്യ കൃഷിയും ഡയറി ഫാമും വരെ നടത്തി. ഇപ്പോൾ എട്ട് പശുക്കളുണ്ട് 'ഫാമിൽ പാലിന് 49 രൂപ വരെ വിലയും കിട്ടുന്നുണ്ട്. പക്ഷെ പാൽ വില കൂടുന്നതിന് അനുസരിച്ച് കാലിത്തീറ്റയ്ക്കും ചോളത്തിനും പിണ്ണാക്കിനും എല്ലാം വൻ തോതിൽ വില വർധിപ്പിച്ചിരിക്കുന്നു. 1300 രൂപ വിലയുള്ള കാലിത്തീറ്റയ്ക്ക് ഇപ്പോൾ വില 1450. 700 രൂപ വിലയുണ്ടായിരുന്ന ചോളത്തിന് 850 രൂപയായി. 1630 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ചാക്ക് പിണ്ണാക്കിന്റെ വില 1850 ലേക്ക് വളരുകയാണ്. നിരവധി പ്രകൃതി ദുരന്തങ്ങളെയും വന്യ ജീവികളേയും അതിജീവിക്കുന്ന മലയോരത്തെ ഒരു ചെറുകിട, ഇടത്തരം സമ്മിശ്ര കർഷകന് ഏത് കൃഷി നടത്തിയാലും പിടിച്ചു നിൽക്കുക പ്രയാസമാണെന്ന് സോണി പറയുന്നു. സോണിയെ വിളിക്കാൻ : 9496832975
കാർഷിക മേഖലയിലെ തൊഴിലാളികളുടെ കൂലിയിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. പുരുഷ തൊഴിലാളിക്ക് ഉച്ചപ്പണിയുടെ കൂലി 700 രൂപയ്ക്ക് മുകളിലാണ്. മറ്റ് ചിലവുകളും നൽകണം. സ്ത്രീ തൊഴിലാളികളുടെ കൂലി 500 രൂപയ്ക്ക് മുകളിലേക്കുമായി കൃഷിക്കായി മുടക്കുന്ന തുകയും കൂലിയും കൂടി കണക്കാക്കിയാൽ കൃഷി തുടരാൻ കഴിയാത്ത അവസ്‌ഥയാണ്. ഇതിന് സാമ്പത്തിക പരിഹാരം കണ്ടെത്താൻ കൃഷി വകുപ്പ് പദ്ധതികൾ ആവിഷ്കരിക്കണം.
കൃഷിയിടങ്ങൾ കാടു മൂടിയാൽ ഭൂ ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് നിർദേശിക്കാറുണ്ട്. കൃഷി ലാഭകരമായി നടത്താൻ കഴിയാത്തതു കൊണ്ടും തൊഴിലാളികളുടെ കൂലിയും ക്ഷാമവും കാരണം പലരും കാർഷിക രംഗം വിടുന്നതാണ് കൃഷിയിടങ്ങൾ കാട് മൂടാൻ കാരണം. മെഷീൻ ഉപയോഗിച്ച് കാട് വയക്കാൻ മണിക്കൂറിന് 350 രൂപ മുതൽ മുകളിലേക്കാണ് കൂലി. ഈ കൂലി നൽകി ഒരു വർഷം കുറഞ്ഞത് നാല് തവണയെങ്കിലും കാട് വയക്കേണ്ട സ്ഥിതിയാണ്. ഇതിനു പരിഹാരം കാണാൻ സാധിച്ചാൽ കൃഷി വർധിക്കും.
പച്ചക്കറിക്കും അടിസ്‌ഥാന വില നിശ്ചയിക്കാൻ സാധിക്കണം. ന്യായ വിലയ്ക്ക് വിൽക്കാൻ സാധിച്ചാൽ കൃഷിയിൽ തുടരാൻ കർഷകർക്ക് താൽപര്യം ഉണ്ടാകും. കൂടാതെ എല്ലാ പഞ്ചായത്തിലും പച്ചക്കറികളും പഴ വർഗങ്ങളും സൂക്ഷിക്കാനുള്ള സ്‌റ്റോറേജുകൾ ഉണ്ടാകണം.വിള ഇൻഷുറൻസ് നിർബന്ധമാക്കുന്നതിനൊപ്പം നാശം സംഭവിച്ചാൽ 15 ദിവസത്തിനുള്ളിൽ തന്നെ ഇൻഷുർ തുക നൽകാൻ സംവിധാനം ഒരുക്കണം.പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ നശിച്ച കൃഷിയിടങ്ങൾ പുനരുദ്ധരിക്കാൻ പദ്ധതികൾ ഉണ്ടാക്കണം. വന്യജീവികൾ ഉണ്ടാക്കുന്ന നഷ്‌ടത്തിന് മാന്യമായ പരിഹാരം ഉണ്ടാകണം. വിളകളിൽ നിന്ന് ലഭിക്കുന്ന പരമാവധി വരുമാനം കണക്കാക്കി നഷ്ടം നൽകണം. നഷ്ടപരിഹാരം തുഛമായാൽ കൃഷി തുടരാൻ കഴിയില്ല.
പുതിയ തലമുറ കൃഷിയിലേക്ക് കടന്നു വരാൻ പദ്ധതികൾ ഉണ്ടാകണം സാമ്പത്തിക സുരക്ഷിതത്വം ഇല്ല എന്ന കാരണം കൊണ്ടാണ് യുവാക്കൾ ഈ രംഗത്ത് വരാതെ മറ്റ് നാടുകളിലേക്ക് മറ്റ് ജോലി മേഖലയിലേക്കും പ്രവേശിക്കുന്നത് മറ്റ് തൊഴിലുകളിൽ നിന്ന് ലഭിക്കുന്നത് പോലെ വരുമാനവും സുരക്ഷയും ലഭിക്കുമെങ്കിൽ യുവാക്കൾ മലയോരത്തും കൃഷിയിലേക്ക് തിരിയും കൃഷി കൊണ്ട് കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചാൽ കർഷകർ മറ്റ് വഴികൾ തേടില്ല.
Article by shijina
editor
The flowers have faded, but the dreams have faded. This is not just Soni's story. What happened to the flower cultivation for Onam?























